തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിഎസിന് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
“മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു അച്ഛൻ. നിർഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവായി,” അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിദിന കേസുകള്‍ 9,000 കടന്നു. പ്രസ്തുത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ (ജനുവരി 23, 30) ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും.
വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. രോഗവ്യാപനതോത് അനുസരിച്ച് ജില്ല തിരിച്ചാണ് നിയന്ത്രണങ്ങള്‍.
Also Read: കോവിഡ് വ്യാപനം: കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ ആശങ്കയെന്ന് ആരോഗ്യ മന്ത്രാലയം