തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. വിദഗ്‌ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് വിഎസ്. ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്‌ടർമാർ നേരത്തെ അറിയിച്ചിരുന്നു. വൈകീട്ട് നാലിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Read Also: ഭാവമാറ്റത്തിന്റെ ഉദ്ദേശം മനസിലാകുന്നില്ല; ഹൈബിക്കെതിരേ സൗമിനി ജയിൻ
ശ്വാസതടസവും രക്തസമ്മർദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനെത്തുടർന്നാണ് വി.എസിനെ പട്ടം എസ്‌യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ തന്നെ ആരോഗ്യനില മെച്ചപ്പെട്ടു. ഒരാഴ്ച പൊതുപരിപാടികൾ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വിഎസ് സജീവമായിരുന്നില്ല. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമാണ് വിഎസ് നേരിട്ടെത്തി പങ്കെടുത്തത്.