/indian-express-malayalam/media/media_files/uploads/2017/02/sudheeran-2.jpg)
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയിൽനിന്ന് വി.എം.സുധീരൻ രാജിവച്ചു. ഇ-മെയിൽ വഴിയാണ് രാജിക്കാര്യം കെപിസിസി നേതൃത്വത്തെ സുധീരൻ അറിയിച്ചത്. യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്നും ഉന്നതാധികാര സമിതിയിൽനിന്നും രാജിവയ്ക്കുകയാണെന്നും നേതൃത്വത്തിനു അയച്ച ഇ-മെയിലിൽ പറയുന്നു. അതേസമയം, രാജിവയ്ക്കാനിടയായ സാഹചര്യം എന്താണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.
രാജ്യസഭാ സീറ്റ് കെ.എം.മാണിയുടെ കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിൽ സുധീരൻ പരസ്യമായി വിമർശിച്ചിരുന്നു. ''സീറ്റ് വിട്ടു കൊടുത്തതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവർക്കും എതിർപ്പുണ്ട്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരം. സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകും. സീറ്റ് വിട്ടു കൊടുത്തതോടെ യുപിഎയ്‌ക്ക് ലോക്‌സഭയിൽ സീറ്റ് കുറയും. ഇത് ബിജെപിക്ക് നേട്ടമാകും. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ഫലം നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചില്ല. അനുഭവം ഉണ്ടായിട്ടും കേരള കോൺഗ്രസിന് സീറ്റ് നൽകിയത് ശരിയല്ലെ''ന്നുമാണ് സുധീരൻ പറഞ്ഞത്.
സുധീരന്റെ പ്രസ്താവനയ്ക്കുപിന്നാലെ പാർട്ടിയിൽ പരസ്യ പ്രതികരണം വിലക്കിയിരുന്നു. ഇതിനുശേഷം നടന്ന യുഡിഎഫ് യോഗത്തിലൊന്നും സുധീരൻ പങ്കെടുത്തിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.