/indian-express-malayalam/media/media_files/uploads/2019/06/Ibrahimkunju.jpg)
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ പറയുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 വരെ നീട്ടിയിരിക്കുകയാണ്. റിമാന്റ് നീട്ടണമെന്ന വിജിലൻസിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നടപടി.
ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ആവശ്യമുന്നയിച്ചിട്ടുള്ളത്.
ചോദ്യം ചെയ്യൽ റിപ്പോർട്ട് വിജിലൻസ് കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്.
നവംബർ 30ന് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കൊച്ചിയിലെ ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. നവംബർ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.