വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്നതിന് 12 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും കൊങ്കണ്‍ റെയിൽവേയും ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പിട്ടത്.
വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാണ് പാത നിര്‍മ്മിക്കുന്നത്. 2022 മെയ് മാസം പാത പൂര്‍ത്തിയാകും. 555 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. 12 കി. മീറ്റര്‍ പാതയില്‍ എട്ടു കിലോമീറ്ററോളം തുരങ്കങ്ങളിലൂടെയായിരിക്കും. 30 ഏക്കർ ഭൂമിയാണ് ഇതിനുവേണ്ടി ഏറ്റെടുക്കുന്നത്.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുളള റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി നേരത്തെ ഈ പദ്ധതിക്കുവേണ്ടി ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ വിവിധ പദ്ധതികളുടെ തിരക്കുകാരണം ആര്‍വിഎന്‍എല്‍ ഇതില്‍നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ടണല്‍ നിര്‍മ്മാണത്തില്‍ മികവ് തെളിയിച്ച കൊങ്കണ്‍ റെയിൽവേ കോര്‍പ്പറേഷനെ ഇതിന് ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കു വേണ്ടി മാനേജിങ് ഡയറക്ടര്‍ ഡോ.ജയകുമാറും കൊങ്കണ്‍ റെയിൽവേ കോര്‍പ്പറേഷനുവേണ്ടി സിഎംഡി സഞ്ജയ് ഗുപ്തയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.