തിരുവനന്തപുരം: ലോകത്ത് മുഴുവൻ ഭീതിജനിപ്പിച്ച് പടരുന്ന പുതിയ റാൻസംവെയർ ആക്രമണം തിരുവനന്തപുരത്തും. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലാണ് ‘പിയേച്ചെ’ എന്ന പുതിയ വൈറസിന്റെ ആക്രമണം നടന്നത്. 50 ഓളം കംപ്യൂട്ടറുകളില്‍ വൈറസ് ബാധിച്ചതായാണ് വിവരം. മറ്റ് കംപ്യൂട്ടറുകളിലേക്ക് കൂടി വൈറസ് പടരാതിരിക്കാന്‍ സൈബര്‍ സുരക്ഷാ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.
വാണാക്രൈ സൈബർ ആക്രമണം വീണ്ടും തിരിച്ചുവന്നിരിക്കുന്ന സാഹചര്യത്തിലാണ് പിയേച്ചയുടെ ആക്രമണവും ഉണ്ടായത്. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണു വാണാക്രൈയുടെ രീതി. ഇന്ത്യയിൽ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. നേരത്തെ നടന്ന സൈബർ ആക്രമണത്തിനുപിന്നിൽ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും കണ്ടെത്തിയിരുന്നു. ആക്രമണത്തിനു പിന്നിലെ കൊറിയൻ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതു പിന്നീട് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുകയായിരുന്നു.
വളരെ ഉപദ്രവകാരിയായ ഒരു മാല്‍വെയറാണ് റാൻസംവെയർ. നമ്മുടെ കംപ്യൂട്ടറിനകത്തേക്ക് നുഴഞ്ഞുകയറുന്ന ഈ മാല്‍വെയര്‍ പിന്നീട് ഫയലുകൾ ഒന്നൊന്നായി എൻക്രിപ്റ്റ് (encrrypt) ചെയ്യും. അവ കോഡ് രൂപത്തിലേക്ക് മാറ്റും. നമുക്ക് ഫയലുകളൊന്നും ഓപ്പൺ ചെയ്ത് വായിക്കാൻ സാധിക്കാത്ത സ്ഥിതിയിലാക്കിയ ശേഷം ഇത് പൂർവ്വാവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് പണം ആവശ്യപ്പെടും. വിൻഡോസിന്റെ തകരാർ മനസിലാക്കിയാണ് റാൻസംവെയർ ലോകമാകെയുള്ള കംപ്യൂട്ടർ ശൃംഖലകളിലേക്ക് തുറന്നുവിട്ടത്