കൊച്ചി: സംഗീതജ്ഞന് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ ദുരൂഹതയേറുന്നു. കലാഭവന്‍ സോബി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലാണ് ദുരൂഹതയ്ക്ക് കാരണം. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് രണ്ട് പേര് ഓടിരക്ഷപ്പെടുന്നതായി കണ്ടെന്നാണ് സോബി ജോര്‍ജ് ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ഒരാള്‍ ഇടതുവശത്തേക്കും മറ്റൊരാള്‍ ബൈക്കിലും രക്ഷപ്പെടുന്നതായി കണ്ടുവെന്ന് കലാഭവന്‍ സോബി പറയുന്നു. അവരെ കണ്ടിട്ട് സാധാരണക്കാരായി തോന്നിയില്ല. മാനേജര്‍ പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിനോട് കാര്യം പറയാം എന്നായിരുന്നു അദ്ദേഹം തന്ന മറുപടി. എന്നാല്‍, ഇതുവരെ പൊലീസ് വിളിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് സോബി ജോര്‍ജ് പറഞ്ഞു.
Read More: സ്വർണക്കടത്ത് കേസിലെ പ്രതികളും ബാലഭാസ്കറിന്റെ സുഹൃത്തുക്കളും
സംഭവം നടന്നതിന് ശേഷം ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. കാറിനുള്ളിൽ ആരാണ് എന്ന് അപ്പോൾ അറിയില്ലായിരുന്നു. മുന്നോട്ടു പോകുമ്പോൾ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോഴാണ് അപകടം പറ്റിയത് ബാലഭാസ്കറിന് ആണെന്ന കാര്യം അറിയുന്നത്. പരിചയക്കാരനായ ഗായകൻ മധു ബാലകൃഷ്ണനെ വിളിച്ചപ്പോഴാണ് പ്രകാശ് തമ്പിയുടെ നമ്പർ ലഭിക്കുന്നതും അയാളെ വിളിക്കുന്നതും. എന്നാൽ, നല്ല രീതിയിലല്ല തനിക്ക് പ്രതികരണം ലഭിച്ചതെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ അച്ഛൻ വിളിച്ചപ്പോഴാണ് സോബി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
പ്രകാശ് തമ്പിയുടെ പേര് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ഉയർന്നിരുന്നു. ഡി.ജി.പി.യോട് ബാലഭാസ്കറിന്റെ അച്ഛൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ഡിആര്‍ഐ അധികൃതരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.
Read More: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവര്‍ ബാലുവിന്റെ മാനേജര്‍മാരല്ല: ലക്ഷ്മി ബാലഭാസ്കര്‍
ബാലഭാസ്കറുമായി പരിചയമുള്ള പ്രകാശ് തമ്പിക്കും വിഷ്ണുവിനും സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് ഡിആർഐ സംഘം പ്രകാശ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഇരുവരും ബാലഭാസ്കറുമായുണ്ടായിരുന്ന ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ പരാതി നൽകിയിരുന്നു.
സ്വർണ കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജർ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രകാശൻ തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജർമാർ ആയിരുന്നില്ലെന്ന് ബാലഭാസ്കറിന്റെറെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.