കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്. അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനു കൈമാറി. വിജയ് ബാബു ബെംഗളൂരു വഴി ദുബായിൽ കടന്നതായാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന വിവരം.
നേരത്തെ, യുവനടിയുടെ പീഡന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം അന്വേഷണ സംഘം തള്ളിയിരുന്നു. ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നുമാണ് കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് വിജയ് സാവകാശം തേടിയത്.
മേയ് 18 നാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഇത് കണക്കിലെടുത്താകാം 19 ന് ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Read More: കൂടുതൽ സാവകാശം നൽകാനാവില്ല, വിജയ് ബാബുവിന്റെ ആവശ്യം തള്ളി അന്വേഷണ സംഘം