മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ 46 ശതമാനം പോളിങ് രേഖപ്പെടുത്തി. എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി.പി.ബഷീർ രാവിലെതന്നെ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മികച്ച ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വോട്ടിങ് രാവിലെ ഏഴിനു തന്നെ തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ചു വരിയിൽനിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. 1.7 ലക്ഷം വോട്ടർമാരാണു വേങ്ങരയിലുള്ളത്. 87750 പുരുഷൻമാരും 82259 സ്ത്രീകളും ഉൾപ്പെടെ 1,70,009 വോട്ടർമാരാണ് വേങ്ങരയുടെ വിധിയെഴുതുന്നത്. 90 സ്ഥലങ്ങളിലായി 165 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
പരമാവധി വോട്ടർമാരെ പോളിംങ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണമാണ് മുന്നണികൾ നടത്തിയിട്ടുള്ളത്. ആർക്കാണു വോട്ട് ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.
മുസ്ലിം ലീഗ് എംഎൽഎ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി രാജിവച്ചതിനെത്തുടർന്നാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കെ.എൻ.എ.ഖാദർ (യുഡിഎഫ്), പി.പി.ബഷീർ (എൽഡിഎഫ്), കെ.ജനചന്ദ്രൻ (എൻഡിഎ), കെ.സി.നസീർ (എസ്ഡിപിഐ), ഹംസ കറുമണ്ണിൽ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.