ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എൻഎസ്എസിനും സുകുമാരൻ നായർക്കുമെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വട്ടിയൂർക്കാവും കോന്നിയുമുൾപ്പടെ ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. ആ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ചെറിയ കാര്യമല്ല, ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു; തോല്‍വിയില്‍ കെ.സുരേന്ദ്രന്‍
കോൺഗ്രസിനെതിരെയും വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു. കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണു. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണ്. ജനവികാരം മനസിലാക്കണമെന്നും കെപിസിസി പ്രസിഡന്റ് വെറും സീറോയാണെന്നും ഈ പണി അവസാനിപ്പിച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു.
Also Read: ശരിദൂരമാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടില്ല: സുകുമാരന്‍ നായര്‍
ഒരു സമുദായവും ഇന്നയാൾക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞാൽ ജനങ്ങൾ അതനുസരിച്ച് വോട്ടു ചെയ്യുമെന്ന് കരുതുന്നില്ല. ഷാനിമോൾക്ക് അരൂരിൽ സഹതാപമാണുള്ളതെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു.
Also Read: അടൂര്‍ പ്രകാശിന്റെ കോട്ട തകര്‍ത്ത ബാഹുബലി; അട്ടിമറി വിജയത്തിലേക്ക് ജനീഷ് കുമാര്‍
അതേസമയം, വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Also Read: അടൂര്‍ പ്രകാശ് എവിടെ?; ഫോണ്‍ സ്വിച്ച് ഓഫ്
“എൻഎസ്എസ് പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നോ എന്റെ ഒരു പ്രസ്താവനയും എൻഎസ്എസിന്റ പേരിൽ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതിൽ ഞങ്ങൾ കാണുന്നുമില്ല,” സുകുമാരൻ നായർ പറഞ്ഞു.