ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രെെം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തു. കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയാണ് ക്രെെം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്‌തത്. കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടന്നത്. ഇന്നു രാവിലെ ചോദ്യം ചെയ്യാനാണ് ക്രെെം ബ്രാഞ്ച് സംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ, വെള്ളാപ്പള്ളിയുടെ അസൗകര്യത്തെ തുടർന്ന് വെെകീട്ടത്തേക്ക് മാറ്റുകയായിരുന്നു. കൊല്ലം ക്രെെം ബ്രാഞ്ച് സംഘമാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യൽ ഒഴിവാക്കാൻ വെള്ളാപ്പള്ളി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അഞ്ച് മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കുകയായിരുന്നു. ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകിയിരുന്നു. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിട്ടുണ്ട്.
Read Also: കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു; മത്തി കഴിഞ്ഞ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പി അന്വേഷണം നടത്തി കേസ് എഴുതിതള്ളിയിരുന്നു. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹർജിക്കാരൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് വഴിവച്ചത്. കേസ് ജൂലൈ ആറിനു പരിഗണിക്കും.