കോട്ടയം: എൻഎസ്‌എസ് എട്ടുകാലി മമ്മൂഞ്ഞാകാന്‍ ശ്രമം നടത്തുകയാണെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പരസ്യമായി യുഡിഎഫിനൊപ്പമാണ് തങ്ങളെന്ന നിലപാടാണ് എൻഎസ്‌എസ് സ്വീകരിച്ചിരിക്കുന്നത്. എൻഎസ്‌എസിനുള്ളത് ഈഴവ വിരോധമാണ്. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ഇതിലൂടെയെല്ലാം എൻഎസ്‌എസ് നടത്തുന്നത്. അടുത്തത് ഒരു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ അതിനു പിന്നില്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള അടവുനയം കൂടിയാണ് എൻഎസ്‌എസ് നിലപാടെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്‌എൻഡിപി നിഷ്‌പക്ഷ നിലപാടാണ് സ്വീകരിക്കുകയെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതോ മറ്റെന്തെങ്കിലും മാറ്റം കൊണ്ടുവരുന്നതോ അല്ല. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ആരെയും പിന്‍താങ്ങുന്ന നിലപാട് എസ്‌എൻഡിപിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Also: ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് കോടിയേരി
ഉപതിരഞ്ഞെടുപ്പിൽ ശരിദൂര നിലപാടായിരിക്കും എൻഎസ്‌എസ് സ്വീകരിക്കുകയെന്ന് സുകുമാരൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ഉപതിരഞ്ഞെടുപ്പിൽ ശരിദൂര നിലപാടായിരിക്കും എൻഎസ്‌എസ് സ്വീകരിക്കുകയെന്ന് സുകുമാരൻ നായർ പറഞ്ഞത്. കോൺഗ്രസിനെതിരെ വിമർശനങ്ങളുന്നയിക്കാതെയാണ് എൻഎസ്‌എസ് നിലപാട് വ്യക്തമാക്കിയത്. ഇത് സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയിരുന്നു.
എൻഎസ്‌എസ് നിലപാടിനെ കോൺഗ്രസ് സ്വാഗതം ചെയ്‌തപ്പോൾ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്. “സമുദായത്തിലെ അംഗങ്ങള്‍ പോലും ആഗ്രഹിക്കുന്ന നിലപാടല്ല എന്‍എസ്‌എസ് സ്വീകരിച്ചിരിക്കുന്നത്. എന്‍എസ്‌എസ് ഒരിക്കലും ശത്രുപക്ഷത്തുള്ള സംഘടനയല്ല. ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പുനഃപരിശോധിക്കണം. എന്‍എസ്എസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കും. എന്‍എസ്‌എസിനോട് എല്‍ഡിഎഫിന് നിഷേധാത്മകമായ നിലപാട് ഇല്ല” കോടിയേരി പറഞ്ഞു.