/indian-express-malayalam/media/media_files/uploads/2022/02/vd-satheeshan-slams-kerala-governor-and-ldf-government-619048.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. വി.ഡി.സതീശന്റെ നേതൃത്വത്തില്‍ സഭ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭാ മന്ദിരത്തിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സതീശന്‍ ഉന്നയിച്ചത്.
"സര്‍ക്കാരിന്റെ നിയമവിരുദ്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടു നില്‍ക്കുകയാണ്. ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി ഗൂഢാലോചന നടത്തി ഒപ്പു വച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചതിലൂടെ സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് നിയമസഭയെ അവഹേളിച്ചു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്," സതീശന്‍ വ്യക്തമാക്കി.
"സംഘപരിവാറിന്റെ താത്പര്യങ്ങളാണ് ഗവര്‍ണര്‍ സംരക്ഷിക്കുന്നത്. രാജ്ഭവനില്‍ ബിജെപി നേതാവിനെ നിയമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതിന് കൂട്ടു നിന്നു. ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലാണെന്നുള്ള ഞങ്ങളുടെ ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍," സതീശന്‍ കൂട്ടിച്ചേര്‍ത്തു.
"ഗവര്‍ണര്‍ ഇന്നലെ ഭരണഘടനാ വിരുദ്ധമായ ഒരു കാര്യം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന്. സര്‍ക്കാരിനെ ഭീഷണപ്പെടുത്താനുള്ള ശ്രമമായിരുന്നു. സര്‍ക്കാര്‍ അതിന് വഴങ്ങിക്കൊടുക്കുകയും ചെയ്തു. മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ടെന്ന കാര്യം നിലനില്‍ക്കെ സര്‍ക്കാര്‍ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു," സതീശന്‍ പറഞ്ഞു.
പൊതുഭരണ വകുപ്പ് സെക്രട്ടറി രാജ്ഭവനിലെ ബിജെപി നേതാവിന്റെ നിയമനത്തില്‍ സര്‍ക്കാരിന്റെ അറിവോടെയാണൊ എതിര്‍പ്പ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. അതൃപ്തിയറിയിച്ചത് കേവലം രാഷ്ട്രീയ നീക്കം മാത്രമായിരുന്നൊ എന്നത് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും പ്രതിപക്ഷ നേതാവ്.
Also Read: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.