scorecardresearch
Latest News

‘വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ’; സുകുമാരന്‍ നായരുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് പറഞ്ഞത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് വി ഡി സതീശന്‍ പറഞ്ഞു

VD Satheeshan, KT Jaleel, Lokayuktha

ദുബായ്: എന്‍എസ്.എസിനെ താന്‍ തള്ളി പറഞ്ഞിട്ടില്ലെന്നും ആരുമായും അകല്‍ച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി.സതീശന്‍ സതീശന്‍. തനിക്കെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ആരോടും അകല്‍ച്ചയില്ല, എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തും. വോട്ട് വാങ്ങിയ ശേഷം വിഡി സതീശന്‍ സമുദായത്തെ തള്ളിപ്പറഞ്ഞെന്നായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച സതീശന്‍, ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്നാണ് പറഞ്ഞത്. പ്രസ്താവന സതീശന്‍ തിരുത്തിയില്ലെങ്കില്‍ അത് സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് താന്‍ ആകെ പറഞ്ഞത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ്. ഇരിക്കാന്‍ പറയുമ്പോള്‍ ഇരുന്നാല്‍ മതി, കിടക്കരുതെന്ന് താന്‍ പറഞ്ഞത് കൃത്യമാണെന്നും സതീശന്‍ പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സുകുമാരന്‍ നായര്‍ ഇതേ കാര്യം പറഞ്ഞിരുന്നു. അന്നു തന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളുടെ അടുത്തും ഞങ്ങള്‍ പോകും. ഒരാള്‍ക്കും അയിത്തം കല്‍പ്പിച്ചിട്ടില്ല. ഞാന്‍ എന്‍എസ്എസിനെ തള്ളി പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് വളരെ കൃത്യമാണ്. എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാം. അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാം. സഹായിക്കാം. ആരോടും അകല്‍ച്ചയില്ലാത്ത നിലപാടാണ് ഉളളത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം, എന്നാല്‍ കിടക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് തെറ്റല്ല’, സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheeshan reply g sukumaran nair