scorecardresearch
Latest News

‘വന്ദേ ഭാരത് കേരളത്തിന്റെ അവകാശം, ഔദാര്യമല്ല’; കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സതീശന്‍

കെ റെയിലില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സതീശന്റെ പ്രതികരണം

VD Satheeshan
Photo: Facebook/ VD Satheeshan

കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരാനാകുമെന്നും സതീശന്‍ പറഞ്ഞു.

കെ റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും. കേരളത്തെ തകര്‍ക്കുന്ന പദ്ധതി അനുവദിക്കില്ലെന്നതു തന്നെയാണ് യുഡിഎഫ് നിലപാട്. ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്ന വന്ദേ ഭാരത് പദ്ധതി കേരളത്തില്‍ തരില്ലെന്ന് പറയുന്നത് അനുവദിക്കാനാകില്ല. കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല, സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വന്ദേ ഭാരത് ബിജെപി ഇത്രത്തോളം ആഘോഷിക്കേണ്ട കാര്യമില്ല. റെയില്‍വെ ഉണ്ടായ കാലം മുതല്‍ക്കെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു മാറ്റത്തിന്റെ ഭാഗം മാത്രമാണ് വന്ദേ ഭാരത്. വന്ദേ ഭാരത് കാസര്‍ഗോഡ് വരെ നീട്ടണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു, പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പാളങ്ങളുടെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. അത് കൂടി നിലവില്‍ വന്നാല്‍ കേരളത്തില്‍ ഒരു കെ റെയിലിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ റെയിലില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സതീശന്റെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheesan says udf will not be allow k rail to be implemented