തിരുവനന്തപുരം: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വി.ഡി.സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്.
അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു. ഇക്കാര്യം ആദ്യ സബ്മിഷനാക്കാമെന്നും സ്പീക്കർ നിലപാട് സ്വീകരിച്ചു. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തരാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേസില്‍ അനുയോജ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
‘കേസില്‍ പെട്ട എസ്ഐ അടക്കമുളളവര്‍ക്ക് ജാമ്യം കിട്ടി. സിഐക്ക് ജാമ്യം കിട്ടി. എസ്പിയെ പ്രതിയാക്കാന്‍ തയ്യാറാവുന്നില്ല ഇതെല്ലാം കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്റെ സൂചനയാണ്. സിപിഎം നേതാക്കളുടെ ഇടപെടല്‍ പുറത്തുവരും എന്നത് കൊണ്ടാണ് കേസ് അട്ടിമറിക്കുന്നത്. ശ്രീജിത്തിനെ പിടികൂടാന്‍ പറഞ്ഞ വലിയ സഖാവ് ആരാണെന്ന് പുറത്ത് വരണം. വലിയ സഖാവ് ആരാണെന്ന ചോദ്യമാണ് ഇന്ന് എറണാകുളത്തും വരാപ്പുഴയിലും ഉയരുന്നത്. ഇതിന് ഉത്തരം പുറത്തുവരുതെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’, ചെന്നിത്തല കുറ്റപ്പെടുത്തി.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ