തൃശൂര്‍: കറി ഉൾപ്പെടെയുള്ള മുരിങ്ങയില വിഭവങ്ങൾ പുതുമയല്ലെങ്കിലും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മലയാളികള്‍ക്കത്ര പരിചിതമല്ല. എന്നാല്‍, പായസം മിക്സും രസം പൊടിയും ഉൾപ്പെടെയുള്ള മുരിങ്ങയില ഉപയോഗിച്ച് നിര്‍മിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിദേശവിപണി തേടി പുറപ്പെടാനൊരുങ്ങുകയാണ്. ഒല്ലൂര്‍ കൃഷിസമൃദ്ധിയാണ് ഈ നൂതന സംരഭത്തിനു പിന്നില്‍.
മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നിവയാണ് ഒല്ലൂര്‍ കൃഷിസമൃദ്ധിയുടെ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. പോഷഷ സമൃദ്ധതി പദ്ധതിയുടെ ഭാഗമായി മരോട്ടിച്ചാല്‍ അമൃത കിരണം സ്വയം സഹായ സംഘം വഴിയാണ് ഈ ഉത്പന്നങ്ങള്‍ തയാറാക്കുന്നത്. ഇതിനുപിന്നാലെ വിദേശവിപണി ലക്ഷ്യമിട്ട്, മുരിങ്ങയില കൊണ്ടുള്ള രസം പൊടി, ചമ്മന്തിപ്പൊടി, ചൂര്‍ണം, പായസം മിക്സ് എന്നീ ഉത്പന്നങ്ങളും നിര്‍മിക്കും.
കൃഷി സമൃദ്ധിയിലെ 49 കര്‍ഷക സംഘങ്ങളുടെയും കുടുംബശ്രീ സംരഭങ്ങളുടെയും കരുത്തിലാണ് മുരിങ്ങയില ഉത്പപന്നങ്ങള്‍ വിദേശ വിപണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ഈ വിഭാഗങ്ങള്‍ ചേര്‍ന്നാണ് ഉത്പന്നങ്ങള്‍ തയാറാക്കുന്നത്.

സംരഭത്തിനായി ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂര്‍, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളില്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി 10,000 മുരിങ്ങത്തൈകള്‍ വിതരണം ചെയ്തിരുന്നു. കൂട്ടുത്തരവാദിത്ത സംഘങ്ങളും മറ്റു കര്‍ഷകരും വളര്‍ത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നല്‍കിയാണ് സംഭരിക്കുന്നത്. മൂല്യവര്‍ധന രീതികളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വഴിയാണ് പരിശീലനം നല്‍കിയത്.
വര്‍ഷം മുഴുവന്‍ വരുമാനദായകമായ വിളയെന്ന നിലയില്‍ മുരിങ്ങ കൃഷി കര്‍ഷകര്‍ക്ക് പ്രയോജനകരമായി മാറുകയാണെന്ന് ഒല്ലൂര്‍ കൃഷി സമൃദ്ധി കണ്‍വീനര്‍ പി സത്യവര്‍മ പറഞ്ഞു.
റവന്യൂ മന്ത്രി കെ രാജനാണ് ഒല്ലൂര്‍ കൃഷിസമൃദ്ധിയുടെ ചെയര്‍മാന്‍. വിള വൈവിധ്യവല്‍ക്കരണം മുന്നില്‍ കണ്ട് കൃഷിസമൃദ്ധി ആവിഷ്‌കരിച്ച പോഷക സമൃദ്ധി പദ്ധതിയുടെ ഉത്പന്ന സമാരംഭം ഇന്ന് കൃഷിമന്ത്രി പി പ്രസാദ് നിര്‍വഹിച്ചു.
Also Read: പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും