/indian-express-malayalam/media/media_files/uploads/2019/08/pinarayi-1-1.jpg)
കൊച്ചി: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കേസ് അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിച്ചെന്ന തരത്തിലാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2019/10/Pinarayi-post.jpg)
കൊച്ചു പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയെടുക്കുമെന്നു പറഞ്ഞ് മുഖ്യമന്ത്രി 2017 മാര്‍ച്ച് എട്ടിന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് വാളയാറിലെ പെണ്‍കുട്ടികള്‍ക്കായി നിരവധി കമന്റുകൾ വന്നിരിക്കുന്നത്. വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭിക്കണമെന്ന് നിരവധി പേര്‍ പോസ്റ്റിനു താഴെ ആവശ്യപ്പെട്ടിട്ടുണ്ട്.
വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം ആളിപടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: വാളയാര്‍ കേസ്: ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍
അതേസമയം, വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞു. രണ്ടു തലത്തിലുള്ള അന്വേഷണം നടക്കും. പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കും. ഡിഐജിയായിരിക്കും പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡിഐജിയുടെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്‌ച പ്രേസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസിന്റെ ഗൗരവം മനസിലാക്കിയാണ് അപ്പീൽ നൽകുന്നതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിന്റെ അപ്പീലിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.
വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സർക്കാരിനും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണം. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ശിശുക്ഷേമ സമിതി ചെയര്‍മാനാക്കിയ സര്‍ക്കാര്‍, കേസിന്റെ എല്ലാതലങ്ങളിലും വീഴ്ച വരുത്തി.
പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് അന്വേഷണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നത്. പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയ കേസാണ് അട്ടിമറി നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us