കൊച്ചി: വാക്സിനേഷനിൽ ഇപ്പോഴത്തെ രീതി തുടർന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ വൈകുമെന്ന് ഹൈക്കോടതി. ഇത് ജനങ്ങളെ ബാധിക്കുമെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. ജൂലൈ മാസത്തോടെ പ്രതീക്ഷിത ഉൽപ്പാദനം 13.2 കോടി ഡോസ് ആണെന്ന് കേന്ദ്രം അറിയിച്ചത് കണക്കിലെടുത്താണ് കോടതിയുടെ നിരീക്ഷണം. ഉൽപാദനത്തിലെ സാഹചര്യം ഇതാണെങ്കിൽ 132 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാൻ 10 മാസം വേണ്ടിവരുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും പൊതു വിപണിയിൽ വില ഏകീകരിക്കണമെന്നും ലഭ്യത കൂട്ടാൻ നിർമാണം ലാബുകളെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികളാണ് ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും എം.ആർ.അനിതയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഉൽപാദിപ്പിക്കുന്ന വാക്സിൻ അൻപത് ശതമാനം പൊതുവിപണിയിൽ എത്തിച്ചാൽ വാക്സിൻ ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More: കോവിഡ് വാക്സിൻ രണ്ടാം ഡോസ് വൈകിയാൽ എന്ത് സംഭവിക്കും?
വാക്സിൻ പദ്ധതിക്കായി റിസർവ് ബാങ്ക് 54,000 കോടി മാറ്റിവച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപിച്ച 45,000 കോടിയേക്കാൾ കൂടുതലാണിതെന്നും മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിൻ നൽകുന്നതിന് 34,200 കോടി മതിയാവുമെന്നും മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ 1.75 ലക്ഷം കോടിയുടെ കമ്മി രാജ്യം നേരിടുന്നുണ്ടെന്നും വാക്സിൻ സംഭരണത്തിന് സംസ്ഥാനങ്ങളും തയ്യാറാവണമെന്നും, വാക്സിനേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉൽപാദകരിൽ നിന്നും ആവശ്യമെങ്കിൽ പണം തിരികെ വാങ്ങാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
നയപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഉണ്ടെന്നും, ഉത്തരവിലെ നിരീക്ഷണങ്ങൾ കണക്കിലെടുത്ത് പ്രതികരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. ഒരാഴ്ചക്കകം വിശദീകരണം നൽകണം. കേസുകൾ ജൂൺ ആദ്യം പരിഗണിക്കും.