/indian-express-malayalam/media/media_files/uploads/2020/05/Pinarayi-Muraleedharan.jpg)
ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും കേന്ദ്രസഹമന്ത്രി വി.മുരളീധരൻ വീണ്ടും രംഗത്ത്. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ലെന്നു മുരളീധരൻ പറഞ്ഞു. മണ്ടത്തരം പറ്റിയത് തിരുത്തിയതില്‍ സന്തോഷം എന്നാണ് കേന്ദ്രം അയച്ച കത്തിൽ പറയുന്നത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം പിആറുകാർക്ക് അറിയില്ലെന്നും മുരളീധരൻ പരിഹസിച്ചു.
"കോവിഡ് യുദ്ധത്തിനിടയില്‍ അല്‍പത്തരം കാണിക്കുന്നത് മലയാളികളെ ആകെ അപഹാസ്യരാക്കും. കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ പിന്നിലാണ്. കോവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും കുറിച്ചുള്ള ഒരു പരാമർശവും കേന്ദ്രം അയച്ച കത്തിൽ ഇല്ല. നേരത്തെ സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചത്. പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണ്. നേരത്തെ വച്ച നിബന്ധനകളില്‍ നിന്ന് കേരളം പിന്മാറി എന്ന കാര്യം ഗള്‍ഫിലെ അംബാസിഡര്‍മാരെ അറിയിക്കാമെന്നു പറയുന്നത് അഭിനന്ദനമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കരുത്," മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു; വിമാനത്താവളങ്ങളിൽ പ്രത്യേക സജ്ജീകരണം
"തെലങ്കാനയെയും ഒഡീഷയെയും ഹരിയാനയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നല്‍കിയിരുന്നു. അവരാരും ഇങ്ങനെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചില്ല. ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല, കുറച്ചൊക്കെ അറിയാം. പരിശോധനയില്‍ കേരളം നില്‍ക്കുന്നത് ഏറെ പിന്നിലാണ്. ഇരുപത്തെട്ടാം സ്ഥാനത്താണ് കേരളമിപ്പോൾ." മന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുന്നോട്ടുവച്ച മുൻകരുതൽ നടപടികളെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രാലയം ഇന്നലെ കത്തയച്ചിരുന്നു. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി സ്വീകരിക്കുന്ന പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനതത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികളുടെ ചുമതലയുളള സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി.
പ്രവാസികൾ തിരിച്ചെത്തുന്നതിനു മുൻപായി അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പിപിഇ കിറ്റുകളടക്കമുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്തയ്ക്ക് അയച്ച കത്തിലാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അഭിനന്ദനമറിയിച്ചത്.
Read Also: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
എൻ95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസുകൾ തുടങ്ങിയവ ധരിക്കാൻ നിർദേശിച്ചതടക്കമുള്ള സംസ്ഥാന സർക്കാർ നിർദേശിച്ച നടപടികൾ രോഗ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് സഞ്ജയ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ചർച്ച ചെയ്യാനാവുമെന്നും കത്തിൽ പറയുന്നു. കേരളത്തിന്റെ നിലപാട് ഗൾഫ് രാജ്യങ്ങളിലെ അംബാസഡർമാരുമായി പങ്കുവയ്ക്കും. വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴി ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ് സുഗമമാക്കാൻ ഇത് വളരെയധികം സഹായിക്കുമെന്നും കത്തിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us