കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതക്കേസിൽ ഭർത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രൻ അറസ്റ്റിൽ.മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ സൂരജിന്റെ പിതാവിന്റെ പങ്ക് തെളിഞ്ഞതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. സൂരജിന്റെ കുടുംബാംഗങ്ങൾ ആസൂത്രണം ചെയ്താണോ കൊലപാതകം നടത്തിയതെന്ന് അന്വേഷിക്കുമെന്നും ക്രൈം അവർ അറിയിച്ചു.സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അടൂരിലെ സൂരജിന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. 37 പവൻ സ്വര്‍ണമാണ് വീടിന് സമീപം പലയിടങ്ങളിലായി കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. സൂരജും കുടുംബാംഗങ്ങളും ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം എടുത്തിരുന്നതായി പൊലീസ് പറയുന്നു. ബാങ്ക് ലോക്കറില്‍ എത്ര സ്വര്‍ണം ബാക്കിയുണ്ടെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More: ഉത്രയുടെ കുടുംബത്തിനു കുഞ്ഞിനെ കെെമാറി
തിങ്കളാഴ്ച രാവിലെ മുതല്‍ സൂരജിന്റെ അച്ഛനെയും മറ്റു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്യാനാരംഭിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തേ അറസ്റ്റിലായ സൂരജ് തന്റെ പിതാവിന് എല്ലാം അറിയാമെന്ന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വന്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.
Read More: ഉത്രയെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ; സൂരജിന്റെ കുറ്റസമ്മത മൊഴി
മേയ് ആറിനായിരുന്നു ഉത്രയുടെ മരണം. ഭർതൃ വീട്ടിൽ ഉത്രയെ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഉത്രയുടെ മരണം പാമ്പു കടിയേറ്റതു കാരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതു കയ്യിൽ രണ്ടു പ്രാവശ്യം പാമ്പു കടിച്ചുവെന്നും വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്രയുടെ ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. ആറ് മാസത്തിനിടെ സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു.