/indian-express-malayalam/media/media_files/uploads/2019/07/SHI-University-College.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടികൂടി. പ്രതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ശിവരഞ്ജിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നും എഴുതാത്ത പേപ്പറുകളാണ് കണ്ടെത്തിയത്. ഇത് നാല് ബണ്ടിലോളം വരും. ഒരു ബണ്ടിലില്‍ 12 ഉത്തരക്കടലാസുകളാണ് ഉണ്ടാകുക. പരീക്ഷാ ഹാളില്‍ വച്ച് മാത്രം വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പേപ്പറുകളാണ് പിടികൂടിയിരിക്കുന്നത്. കന്റോണ്‍മെന്റ് എസ്.ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പരിശോധനക്കിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം പറഞ്ഞു.
കേസിലെ പ്രതികൾ പി എസ് സി റാങ്ക് ലിസ്റ്റിൽ വന്നത് നേരത്തെ വിവാദമായിരുന്നു. പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവവും അന്വേഷിക്കാന്‍ തീരുമാനമായി. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക. കുടാതെ പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.
കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മൂന്ന് പേരെ ഇന്ന് വെെകീട്ട് പിടികൂടി. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇജാബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ മൂന്ന് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. മൂന്ന് പേരെയും എവിടെ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് അഖിലിനെ കുത്തിയത്. രണ്ടാം പ്രതി നസീമും മറ്റൊരു പ്രതിയായ അമലും പിടിച്ചുനിര്‍ത്തി. ‘കോളജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തിക്കൊല്ലുമെടാ’ എന്ന് ആക്രോശിച്ചായിരുന്നു ശിവരഞ്ജിത്ത് കത്തി കുത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കി. തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് കുത്തേറ്റ അഖില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.