/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-15-at-10.07.52.jpeg)
വൈകീട്ട് നാല് മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തില് സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് നടക്കും. കോഴിക്കോട് സ്വപ്നനഗരയിലെ ട്രേഡ് സെന്ററിൽ വൈകീട്ട് നാല് മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും.
സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതും, സമസ്തയിലെ തർക്കങ്ങളും സിപിഎം സെമിനാർ വാർത്തകളിൽ നിറയുന്നതിനു കാരണമായിരുന്നു. ബിഡിജെഎസ് പ്രതിനിധിയും പങ്കെടുക്കും.
ഏക സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനു രണ്ടാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആദ്യ സെമിനാർ. പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
മുസ്ലിം ലീഗിനെയും ലീഗിനോട് ആഭിമുഖ്യമുള്ള സമസ്തയെയും സെമിനാറിന് ക്ഷണിച്ചതോടെയാണ് പരിപാടി രാഷ്ട്രീയപ്രാധാന്യം നേടിയത്. സമസ്തക്ഷണം സ്വീകരിച്ചതിനുശേഷം മുസ്ലിംലീഗ് അടിയന്തരയോഗം ചേർന്നു സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു.
അതേസമയം, സെമിനാറിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. കണ്ണൂരിൽ നിന്നും പുലർച്ചെയോടെ ജയരാജൻ തിരുവനന്തപുരത്ത് എത്തി. ഡി വൈ എഫ് ഐയുടെ സ്നേഹവീട് ചടങ്ങിൽ പങ്കെടുക്കാനെത്തിയതെന്നാണ് വിശദീകരണം. വൈകിട്ട് കോഴിക്കോടാണ് സി പി എം സെമിനാർ.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കോഴിക്കോട്ടെ സെമിനാർ സമരപരിപാടികളുടെ ആദ്യ ഘട്ടമാകാൻ സാധ്യതയുണ്ട്. കോൺഗ്രസിന്റെ ദേശീയ തലത്തിലെ നിലപാടുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിലായെങ്കിലും യുഡിഎഫ് സിപിഎമ്മിന് പിന്നാലെ സിവിൽ കോഡ് വിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ജൂലൈ 29 ന് തിരുവനന്തപുരത്ത് യുഡിഎഫ് ബഹുസ്വരത സംഗമം നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.