കോഴിക്കോട്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡില്‍ നിന്ന് ഒരു വനിതാ അന്തേവാസി ചാടിപ്പോയി. ഭിത്തി തുരന്നായിരുന്നു ഇവര്‍ പുറത്ത് കടന്നത്. ഇന്ന് രാവിലെ ഒരു പുരുഷ അന്തേവാസിയും കേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഭിത്തിയില്‍ വെള്ളമൊഴിച്ച് കുതിര്‍ത്തതിന് ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് രക്ഷപെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 319 വനിതാ അന്തേവാസികളാണ് മാനസികാരോഗ്യ കേന്ദ്രത്തിലുള്ളത്. ഒരു വനിതാ സുരക്ഷാ ജീവനക്കാരി പോലും ആശുപത്രിയിലില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ആകെയുള്ള 469 അന്തേവാസികള്‍ക്കായി നാല് താത്കാലിക സുരക്ഷാ ജീവനക്കാരാണ് ഉള്ളത്. രാത്രികാലങ്ങളില്‍ ഒരാള്‍ മാത്രമാണ് കാവലിനായി ആശുപത്രിയിലുള്ളത്. കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
എന്നാല്‍ രണ്ട് അന്തേവാസികള്‍ രക്ഷപെട്ടത് സംഭവിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പരിശോധന നടക്കുകകയാണ്. ജീവനക്കാരുടെ മൊഴി അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തിലാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Also Read:കണ്ണൂരില്‍ ബോംബെറിഞ്ഞ് കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍