കൊച്ചി: കള്ളക്കടത്തുകേസില്‍ ഉള്‍പ്പെട്ട രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു നീക്കി. കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ എന്നിവര്‍ക്കെതിയൊണു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി 2019 മേയ് 13 ന് എട്ടു കോടിയിലധികം രൂപ വില മതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണു രാധാകൃഷ്ണനെതിരെ നടപടിയെടുത്തത്. കോഫെപോസ നിയമപ്രകാരം രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ ഉത്തരവിട്ടിരുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
Read Also: സിബിഎസ്ഇ അംഗീകാരമില്ല; അരൂജാസ് ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂള്‍ അധികൃതർ അറസ്റ്റിൽ
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി 2019 ഓഗസ്റ്റ് 19 നു നാലു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണു രാഹുലിനെതിരെ നടപടി സ്വീകരിച്ചത്. ഇയാളെ കോഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഒളിവിലാണ്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് ഇരു കേസുകളും അന്വേഷിച്ചത്. കസ്റ്റംസ് നിയമപ്രകാരം രാധാകൃഷ്ണനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.