തിരുവനന്തപുരം: കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിങ് നിരോധം ഏര്‍പ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവിൽ വരും.
മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ആരാധനാലയങ്ങള്‍ക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം
സുരക്ഷയ്ക്കായുള്ള പോലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നല്‍കും. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്‍റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.
കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്‍റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കും
പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് 5 ലൈന്‍ ഐ എം എഫ് എല്‍ കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്‍റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.
ശമ്പള പരിഷ്കരണം
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ- ടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
നിയമനം
വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രെമോഷന്‍ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വി ശിവരാമകൃഷ്ണന് പുനര്‍ നിയമനം നല്‍കും.
തസ്തിക
കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററില്‍ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും.
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കല്‍ വിംഗിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്/ റിസര്‍ച്ച് ഓഫീസറുടെ താല്‍കാലിക തസ്തിക സൃഷ്ടിക്കും.
സ്ഥിരം തസ്തികകളാക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പാര്‍ട്ട് ടൈം (മലയാളം) അധ്യാപക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന് അനുമതി നല്‍കി.
Read More: സരിത്തിനെ കസ്റ്റഡിയിലെടുത്തത് വിജിലൻസ്, ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടെന്ന് സൂചന