/indian-express-malayalam/media/media_files/QEZHcnkO4VDJBAIVcaMK.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കൊല്ലം: തൃപ്പൂണിത്തുറയിലെ പുതിയ കാവിൽ നടന്ന ഉഗ്രസ്ഫോടനത്തിന്റെ ദൃശ്യങ്ങൾ മലയാളികളുടെ ഓർമ്മയിലുള്ള മറ്റൊരു ദുരന്തത്തിന്റെ ഓർമ്മകളെ തിരിച്ചുവിളിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദുരന്തം ഇതിലും എത്രയോ മടങ്ങ് ഭീതിതമായിരുന്നു. 2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.17ന് ആയിരുന്നു സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടം സംഭവിച്ചത്. ദുരന്തം നടന്ന് 7 വർഷത്തിനിപ്പുറവും ആ കേസിൽ വിചാരണ പുരോഗമിക്കുകയാണ്.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം സമാനതകളില്ലാത്തതായിരുന്നു. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 118 പേരാണ് കൊല്ലപ്പെട്ടത്. 720 പേർക്ക് പരുക്കേറ്റു. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കും കേടുപാടുണ്ടായി.
കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്ക് വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിന്റെ കോൺക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേർ മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി. ദുരന്തത്തെ അന്നത്തെ സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
59 പ്രതികളുള്ള കേസില്‍ 8 പേര്‍ ജീവിച്ചിരിപ്പില്ല. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടി മുതലുകളുമുണ്ട്. ഒന്നു മുതല്‍ 44 വരെയുള്ള പ്രതികള്‍ക്കെതിരെ സ്ഫോടകവസ്തു നിയമം, കൊലക്കുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
മത്സരകമ്പമാണ് ദുരന്തകാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജില്ലാ കളക്ടറുടെ നിരോധനം ലംഘിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്. കൊല്ലത്തെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണയ്ക്കായി 2023 ജൂലൈയിൽ പ്രത്യേക കോടതിയുടെ നിർമ്മാണം തുടങ്ങിയിരുന്നു.
Read More
- ആക്രമണം നടത്തിയത് 'ബേലൂർ മാഗ്ന;' നഷ്ടപരിഹാരവും ജോലിയും നിരസിച്ച് അജീഷിന്റെ കുടുംബം
- സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വികലമാക്കി, നികുതി വാങ്ങി ചെലവ് അടിച്ചേൽപ്പിച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വവിരുദ്ധ സമീപനം: മുഖ്യമന്ത്രി
- കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us