തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും, ട്രാൻസ്ജെൻഡർ വിഭാഗം പൊതുവേ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം ജൂലൈ 23 ന് വിളിച്ചു ചേർക്കുമെന്ന് ഉന്നത വിദ്യാഭ്യാസവും, സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും, പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read More: പറയാനുളളതെല്ലാം പറഞ്ഞിട്ടുണ്ട്; എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു
ഇടപ്പളളി ടോൾ ജംങ്ഷനു സമീപത്തെ ഫ്ലാറ്റിൽ ഇന്നലെയാണ് അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച സംഭവിച്ചതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുളള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. കൊല്ലം സ്വദേശിനിയായ അനന്യ കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജോക്കിയായിരുന്നു.