/indian-express-malayalam/media/media_files/uploads/2017/05/tp-senkumar-1.jpg)
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ പരാമര്‍ശവുമായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. ദിലീപിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റാണ്ടാണ് കേസില്‍ നടക്കുന്നതെന്നും സെന്‍കുമാര്‍ സമകാലിക മലയാളം ആഴ്ച്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
"എഡിജിപി ബി സന്ധ്യയാണ് എല്ലാം ചെയ്യുന്നതെന്ന് വരുത്തുന്നത് കൊണ്ട് കേസ് തുലഞ്ഞ് പോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കാത്തതു കൊണ്ട് സന്ധ്യ ഒറ്റക്ക് അന്വേഷിക്കേണ്ട എന്ന് ഞാന്‍ നിര്‍ദേശം കൊടുത്തു. അങ്ങനെയൊരു നിർദ്ദേശം നൽകിയത് വിഷമമായി എന്ന് സന്ധ്യ പറഞ്ഞു. നിങ്ങൾ അഹങ്കാരമാണ് ചെയ്യുന്നതെന്ന് ഞാൻ സന്ധ്യയോട് പറഞ്ഞിരുന്നു. നളിനി നെറ്റോയും എം വി ജയരാജനും ടോമിന്‍ തച്ചങ്കരിയും ചേര്‍ന്ന കോക്കസ് മുഖ്യമന്ത്രിയെ കുരങ്ങു കളിപ്പിക്കുകയാണെന്നും സെന്‍കുമാര്‍ പറയുന്നു.
"കേസില്‍ ഇതുവരെ സര്‍ക്കാരിന്‍റെയോ സിപിഎമ്മിന്‍റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ല. അതില്‍ ആകെയുള്ളത് സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെ ഉണ്ടായിട്ടുള്ള ബാഡ് ഇമേജ് പരിഹരിക്കാനുള്ള ഇടപെടലാണ്. ദിലീപിനെതിരേ ഇതുവരെ ഒരു തെളിവുമില്ല, പൾസർ സുനി മുൻപും ഈ രീതിയില്‍ ഒന്നിലധികം നടിമാരോട് പെരുമാറിയിട്ടുള്ളയാളാണ്. മഞ്ജു വാര്യരെ തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തെറ്റിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്യാണവും കഴിഞ്ഞിട്ടാണോ ഇത് ചെയ്യാന്‍ പോകുന്നതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ സെന്‍കുമാറിനെ തളളി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും ദിനേദ്ര കശ്യപ്പ് യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബെഹ്റ ബി സന്ധ്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.