/indian-express-malayalam/media/media_files/uploads/2017/04/senkumar-nalini.jpg)
കൊച്ചി: ഡിജിപി നിയമനം വൈകുന്നതിനെതിരെ ടിപി സെൻകുമാറിന്റെ ഹർജി അഭിഭാഷകൻ സുപ്രീം കോടതിയിൽ ഉന്നയിച്ചില്ല. ചീഫ് സെക്രട്ടറിക്കെതിരായി സെൻകുമാർ നൽകിയ കോടതിയലക്ഷ്യ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നാണ് കരുതിയത്.
കോടതിയലക്ഷ്യ ഹർജി അവതരിപ്പിക്കുന്നതിന് മുൻപായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുമായി സെൻകുമാറിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ ചർച്ച നടത്തുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ദവെയുടെ അഭിപ്രായം പരിഗണിച്ചാണ് സുപ്രീം കോടതിയിൽ ഇതുന്നയിക്കാതെ മാറിയതെന്നാണ് വിവരം.
ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് കോടതിയലക്ഷ്യ ഹർജി ടിപി സെൻകുമാർ സമർപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 24 നാണ് ടിപി സെൻകുമാറിന് അനുകൂലമായി സുപ്രീം കോടതി വിധി പുറത്തിറക്കിയത്. ഇക്കാര്യം അന്ന് തന്നെ സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ട് നടപടിയെടുത്തില്ലെന്നാണ് പരാതി. നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ നീക്കാന്‍ ആഭ്യന്തരസെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പുനര്‍നിയമനം വൈകിപ്പിക്കാന്‍ നളിനി നെറ്റോ പരമാവധി ശ്രമിക്കും. കോടതിയുത്തരവ് ഉടന്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും പുനര്‍നിയമന ഉത്തരവ് ഇറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീംകോടതി വിധി വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഇതുവരെ സെൻകുമാറിനു നിയമനം നൽകിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. കോടതി വിധി നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോ എന്ന കാര്യവും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്രയും പെട്ടെന്ന് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിയമിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.