കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കേരളത്തിനു പുറത്തുനിന്ന് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം സർക്കാർ നിരസിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർമാരുടെ പാനൽ നിർദേശിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. അതിൽനിന്ന് പ്രോസിക്യൂട്ടറെ കെകെ രമയ്ക്ക് തിരഞ്ഞെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.
സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന കോടോത്ത് ശ്രീധരൻ നായർ രാജിവച്ചതിനെത്തുടർന്നാണ് സംസ്ഥാനത്തിനു പുറത്തുനിന്ന് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം രമ കോടതിയിൽ ഉന്നയിച്ചത്.
നിയമനത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. കെ.സി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണൻ എന്നിവർ അടക്കം ഒൻപത് പ്രതികളുടെ അപ്പീലാണ് ജസ്റ്റിസ് കെ. വിനോദ ചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്.
വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾക്കെതിരെ രമ സമർപ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.