കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രഹിംകുഞ്ഞിനെതിരെ ടി.ഒ.സൂരജ്. കരാറുകമ്പനിക്ക് മുന്‍കൂര്‍ പണം നല്കാന് അനുമതി നല്‍കിയത് ഇബ്രാഹിംകുഞ്ഞായിരുന്നു എന്ന് ടി.ഒ.സൂരജ് പറഞ്ഞു. ഹൈക്കോടതിയിലാണ് സൂരജ് ഇക്കാര്യം അറിയിച്ചത്. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡിലാണ് ടി.ഒ.സൂരജ്. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ സൂരജ് 19 ദിവസമായി റിമാന്‍ഡിലാണ്.
സൂരജ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെതിരെ ഗൗരവമുള്ള ആരോപണം. താന്‍ അഴിമതി ചെയ്തിട്ടില്ലെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വി.കെ.ഇബ്രാഹിംകുഞ്ഞാണെന്നും സൂരജ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഇത് ഇബ്രാഹിംകുഞ്ഞിനെ പ്രതിരോധത്തിലാക്കും.
Read Also: പാലാരിവട്ടം പാലം വമ്പിച്ച അഴിമതിയുടെ സാക്ഷ്യപത്രം; സമരം വിജയമെന്ന് കോടിയേരി ബാലകൃഷ്ണന്
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം താൻ എടുത്തതല്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ, താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി ഒ സൂരജ് വ്യക്തമാക്കുന്നു.
പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനായിരുന്നു തന്റെ അറസ്റ്റ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് താനല്ലെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് കേസിലെ ടി ഒ സൂരജ് പറയുന്നത്. ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ ആരോപണം കൂടിയാകുമ്പോൾ ഇബ്രാഹിംകുഞ്ഞ് കൂടുതൽ വെട്ടിലാവും.