തിരുവനന്തപുരം: കുതിരാനിലെ രണ്ടാം തുരങ്കപ്പാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാത നിര്‍മാണം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്തംബര്‍ ആദ്യ വാരം യോഗം ചേര്‍ന്ന് ഓരോ രണ്ടാഴ്ചയും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ട് ഉണ്ടാക്കും. ഓരോ രണ്ട് ആഴ്ചയും ഇടവിട്ട് പ്രവൃത്തി അവലോകനം ചെയ്യും. മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകന യോഗവും കൃത്യമായ ഇടവേളകളില്‍ ചേരും.
തുരങ്കത്തിന്റെ മുകള്‍ഭാഗത്ത് സുരക്ഷാ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. മുകള്‍ഭാഗത്തും അടിഭാഗത്തും കോണ്‍ക്രീറ്റിങ് നടത്തണം. വെള്ളം ഒഴിവാക്കാനും കേബിളിങ്ങിനുമുള്ള ഡക്കുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കണം. ഹാന്‍ഡ് റെയില്‍ നിര്‍മാണം, ലൈറ്റുകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍, സിസി ടി വി, എസ് ഒ എസ് ഫോണ്‍, സ്പീക്കര്‍, പെയിന്റിങ്, റോഡ് മാര്‍ക്കിങ് എന്നിവയും ഈ പ്രവൃത്തിയുടെ ഭാഗമാണ്. തുരങ്കപ്പാത നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ആദ്യ തുരങ്കപ്പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയതു പോലെ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, എംപി മാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, പി പി സുമോദ് എം എല്‍ എ എന്നിവരെല്ലാം ഒരു ടീമായി രണ്ടാം തുരങ്കം പൂര്‍ത്തിയാക്കാനും പ്രവര്‍ത്തിക്കും.
Also Read: കുതിരാൻ തുരങ്കം തുറന്നു; ഉദ്ഘാടന ചടങ്ങുകളില്ലാതെ
പി ഡബ്ല്യു ഡി സെക്രട്ടറി, കലക്ടര്‍, സ്‌പെഷല്‍ ഓഫീസര്‍ എന്നിവര്‍ പ്രവൃത്തി കൃത്യമായി നിരീക്ഷിക്കും. ദേശീയപാതാ അതോറിറ്റിയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയ്ക്കു യോഗത്തില്‍ പങ്കെടുത്ത ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.