തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആളും ആരവങ്ങളുമില്ലാതെ തൃശൂർ പൂരം പുരോഗമിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് ആളുകളെ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരം നടക്കുന്നത്.
ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളും വരവ് ആരംഭിച്ചു. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തിയത്.
വീടുകളിൽ ഇരുന്നു ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം. തേക്കിൻകാട് മൈതാനി കർശന പൊലീസ് നിയന്ത്രണത്തിലാണ്. 2000 പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെയുള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്.
Read More: തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ; നിർദേശങ്ങൾ
തിരുവമ്പാടിക്കും പാറമേക്കാവിനും പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. എട്ട് ഘടകക്ഷേത്രങ്ങൾക്കുമായി പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ പല മേളക്കാരും ആനക്കാരും പിൻമാറി. സംഘാടകരുടെ കോവിഡ് പരിശോധന ഫലവും നിർണായകമാണ്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം ഇല്ല. അടിയന്തര ചികിത്സ തേടി ആശുപത്രിയിലേക്ക് പോകുന്നവരെ കടത്തിവിടും. കടകൾ തുറക്കാനാവില്ല. പൂരം സംഘാടകർ, മാധ്യമപ്രവർത്തകർ, ആനക്കാർ, മേളക്കാർ എന്നീ വിഭാഗങ്ങൾക്കുള്ള പാസുകൾ വിതരണം ചെയ്യുന്നത് പൊലീസാണ്.