/indian-express-malayalam/media/media_files/uploads/2021/04/Thrissur-Pooram.jpg)
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കോവിഡിനു ശേഷം പൂർണമായ പ്രൗഢിയോടെ ആളും ആരവങ്ങളുമായി നടക്കുന്ന ആദ്യ പൂരമാണിത്. കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരം തുടങ്ങുക.
രാവിലെ അഞ്ചോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുംനാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുംനാഥനു മുന്നിലേക്കെത്തും. പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ് എന്നീ ദേശങ്ങളുടെയാണ് ഘടകപൂരങ്ങൾ.
രാവിലെ 11നു തിരുവമ്പാടിയുടെ മഠത്തിൽവരവും 12നു പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയിൽ ചരിത്രപ്രസിദ്ധമായ കുടമാറ്റവും നടക്കും. നാളെ പുലർച്ചെ മൂന്നിനാണ് പൂരം വെടിക്കെട്ട്. ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.
രണ്ടു വർഷത്തിനു ശേഷം നടക്കുന്ന പൂരത്തിന് ജനത്തിരക്ക് ഏറുമെന്നതിനാൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തിലധികം പൊലീസുകാരെ പൂരനഗരിയിൽ വിന്യസിച്ചിട്ടുണ്ട്. നഗരം മുഴുവൻ ക്യാമറ നിരീക്ഷണത്തിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആര്‍. ആദിത്യ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.