/indian-express-malayalam/media/media_files/uploads/2019/05/thrissur-pooram.jpg)
Thrissur Pooram 2019: തൃശൂർ: തൃശൂർ പൂരാവേശ ലഹരിയിലാണ്. തൃശൂർ പൂരം കാണാനായി പതിനായിരങ്ങളാണ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ തന്നെ ഘടകപൂരങ്ങൾ ക്ഷേത്രസന്നിധിയിലേക്ക് എത്തി തുടങ്ങി. കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ ദർശിക്കാൻ ആദ്യം എത്തിയത്. തെക്കേ ഗോപുരം വഴിയാണ് ശാസ്താവ് വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്ക് കടന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നളളത്ത്. ശാസ്താവ് എത്തിയതോടെ പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വടക്കുംനാഥനെ കണ്ടു വണങ്ങിയശേഷം കണിമംഗലം ശാസ്താവ് തിരികെ പോയി.
Thrissur Pooram 2019 Live Updates
കണിമംഗലം ശാസ്താവിനു പിന്നാലെ കാരമുക്ക് ലാലൂർ ഭഗവതിയും പനമുക്കംപളളി ശാസ്താവും അയ്യന്തോൾ ഭഗവതിയും ചെമ്പുക്കാവ് ഭഗവതിയും നെയ്തലക്കാവിലമ്മയും വടക്കുംനാഥനെ തൊഴാൻ എത്തി. ഓരോ ഭഗവതിയും എത്തുമ്പോൾ ശ്രീമൂലസ്ഥാനത്ത് ഓരോ മേളം കൊട്ടിക്കയറി. തൃശൂർ പൂരത്തെ വേറിട്ടുനിർത്തുന്നതും ഇതാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്നെത്തിയതോടെയാണ് തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായത്. പൂര വിളംബര ചടങ്ങു കാണാൻ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്തേക്ക് തടിച്ചെത്തിയത്. നെയ്തലക്കാവ് അമ്പലത്തിൽനിന്നു വടക്കുന്നാഥന്റെ പടിഞാറേനട വരെ തിടമ്പേറ്റിയതു തെച്ചിക്കോടുകാവ് ദേവീദാസനാണ്. ദേവീദാസനിൽനിന്നും തിടമ്പ് ഏറ്റുവാങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ വടക്കുനാഥനെ വണങ്ങി തെക്കെ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂര വിളംബരമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.