തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നൽകിയ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട നടപടിയെ ന്യായീകരിച്ച് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. അവകാശലംഘന പ്രശ്‌നം ഉന്നയിച്ച അംഗത്തിന്റെ പരാതിയിലും അതിന് മന്ത്രി നല്‍കിയ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതെന്ന് സ്‌പീക്കർ പറഞ്ഞു. ഐസക്കിനോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടും. ഐക്യകേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് എത്തിക്‌സ് കമ്മിറ്റി ഒരു മന്ത്രിയിൽ നിന്ന് വിശദീകരണം തേടുന്നത്.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് നിയമസഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എംഎൽഎ വി.ഡി.സതീശൻ സ്‌പീക്കർക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് സ്‌പീക്കറുടെ നടപടി.
രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോർട്ട്. അത് ഗവർണർക്ക് സമർപ്പിക്കുകയും ഗവർണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയിൽ വയ്‌ക്കുകയുമാണ് വേണ്ടത്. ഇതൊന്നുമുണ്ടായില്ല. സഭയിൽ എത്തുന്നതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ മന്ത്രി ബാധ്യസ്ഥനാണെന്നും അവകാശ ലംഘന നോട്ടീസിൽ വി.ഡി.സതീശൻ ചൂണ്ടിക്കാട്ടുന്നു.
Read Also: കോവിഡ് വാക്‌സിന് ബ്രിട്ടന്റെ അംഗീകാരം; കുത്തിവയ്പ്പ് അടുത്തയാഴ്ച മുതൽ
അവകാശലംഘന പ്രശ്‌നം ഉന്നയിച്ച അംഗത്തിന്റെ പരാതിയും അതിന് മന്ത്രി നല്‍കിയ മറുപടിയും പരിശോധിച്ച് നിയമസഭാ സിമിതി റിപ്പോര്‍ട്ട് തയ്യാറാക്കട്ടെ എന്നാണ് സ്‌പീക്കറുടെ തീരുമാനം. വി.ഡി.സതീശൻ എംഎൽഎ നൽകിയ പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്. അതിലെ ശരിതെറ്റുകള്‍ പരിശോധിച്ച് എത്തിക്‌സ് ആന്‍ഡ് പ്രിവില്ലേജ് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കുമെന്ന് സ്‌പീക്കർ വ്യക്തമാക്കി.
അതേസമയം, അഴിമതി നിരോധനനിയമം പ്രതികാരത്തിന്റെ വഴിയിലേക്കു പോകരുതെന്ന് സ്‌പീക്കറുടെ മുന്നറിയിപ്പ്. എംഎല്‍എമാരായ വി.ഡി.സതീശനും അന്‍വര്‍ സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്‌പീക്കർ ഫയല്‍ സര്‍ക്കാരിലേക്ക് തിരിച്ചയച്ചു. എംഎല്‍എമാരുടെ ചുമതലകളുടെ ഭാഗമാണോയെന്നു നോക്കണമെന്നും സ്‌പീക്കർ പറഞ്ഞു. പ്രളയദുരിതാശ്വാസ പദ്ധതിയായ പുനര്‍ജനി പദ്ധതിയ്ക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് സതീശനെതിരെയുള്ള ആരോപണം. പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്നാണ് അന്‍വര്‍ സാദത്തിനെതിരെയുള്ള ആരോപണം.