തിരുവനന്തപുരം: കിഫ്ബിയിലെ സിഎജിയുടെ നിർണ്ണായകമായ പരിശോധനാ റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കടമെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വി.ഡി.സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
Read More: കേന്ദ്രസര്ക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായി ഇടപെടും: മുഖ്യമന്ത്രി
അതേസമയം, ഗവർണറുടെ അനുമതിയോടുകൂടിയാണ് മന്ത്രി വിശദീകരണം നൽകുന്നതെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം സഭയെ അറിയിച്ചു.
ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാത്തത് എന്ന തലക്കെട്ടോടുകൂടി റിപ്പോർട്ടിന്റെ 45,46 പേജുകളിലാണ് കിഫ്ബിയെപറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ സഞ്ചിത നികുതിയുടെ ഉറപ്പിനു മുകളിൽ സംസ്ഥാന സർക്കാരിന് ഇന്ത്യൻ ഭൂപ്രദേശത്തിൽ കടമെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.
Read More: എൽഡിഎഫിന് ഭരണത്തുടർച്ച, ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായിക്ക്; ആദ്യ അഭിപ്രായ സർവെ പുറത്ത്
കിഫ്ബി മസാലബോണ്ട് പുറത്തിറക്കി വായ്പയെടുത്തത് ഇന്ത്യയിലെ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിദേശ വായ്പ സ്വീകരിക്കുന്നതിന് ഭരണഘടന അനുവാദം നൽകുന്നില്ലെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, വായ്പ സ്വീകരിക്കാൻ എൻഒസി നൽകിയിട്ടുള്ള റിസർവ് ബാങ്കിന്റെ നടപടിയിലും ഈ റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Read More: ബംഗാളിൽ വീണ്ടും തൃണമൂൽ, ഡിഎംകെ; എബിപി ന്യൂസ്, സി-വോട്ടർ അഭിപ്രായ സർവെ ഫലം
കഴിഞ്ഞ നവംബറിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ലഭിച്ചത്. റിപ്പോർട്ട് പ്രാഥമികമാണെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക് എതിർക്കുകയായിരുന്നു. എന്നാൽ റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സിഎജി നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന് ധനമന്ത്രിയും പറഞ്ഞു.