/indian-express-malayalam/media/media_files/uploads/2017/04/kanam-rajendran.jpg)
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാനല്ല നാളെ എന്‍സിപി യോഗം ചേരുന്നതെന്ന എന്‍സിപിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞായറാഴ്ച ചേര്‍ന്ന നിര്‍ണായക ഇടതുമുന്നണി യോഗം മുഖ്യമന്ത്രി പിണറായി വിജയനെ തീരുമാനം കൈക്കൊളളാന്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ യോഗം നേരത്തേ തീരുമാനിച്ചതാണ് എന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റര്‍ വ്യക്തമാക്കിയത്.
ഇടതുമുന്നണിയുടെ തീരുമാനം എപ്പോഴും മാറ്റാന്‍ വേലിയേറ്റവും വേലിയിറക്കവും പോലെ അല്ലെന്ന് കാനം മറുപടി പറഞ്ഞു. ഇന്നലെ എടുത്ത തീരുമാനം എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞതാണെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി വിധി വന്നതിന് ശേഷം തീരുമാനം എടുക്കാമെന്നാണ് പാര്‍ട്ടി നിലപാട്. കോടതി അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ചാണ്ടിയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി തീരുമാനം.
എന്നാല്‍ രണ്ട് ദിവസത്തിനകം വേണ്ടത് ചെയ്യണമെന്ന് മുഖ്യമന്ത്രി എന്‍സിപിയോട് അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ സമയപരിധി നല്‍കിയിട്ടില്ലെന്നാണ് എന്‍സിപിയുടെ വാദം. ദേശീയ നേതൃത്വത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമ തീരുമാനം. തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ എന്‍സിപി തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടേക്കും. നാളെ ഉച്ചക്ക് രണ്ടിന് കൊച്ചിയില്‍ എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് ചേരും.
തോമസ് ചാണ്ടിയെ രാജിവയ്പിച്ചാലും പാര്‍ട്ടിയുടെ ഏക മന്ത്രി സ്ഥാനം നഷ്ടമാകരുതെന്നാണ് എന്‍സിപി ദേശീയ - സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ച് എന്‍സിപി ചര്‍ച്ച നടത്തും. അതിന് മുന്‍പ് തോമസ് ചാണ്ടിയും എന്‍സിപിയുടെ മറ്റ് പ്രധാന നേതാക്കളും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.