/indian-express-malayalam/media/media_files/uploads/2017/03/thomas-chandy1.jpg)
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ മുപ്പതോളം നിർണായക ഫയലുകൾ കാണാതായെന്ന് ആലപ്പുഴ നഗരസഭ. തോമസ് ചാണ്ടി റിസോർട്ടിന് വേണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാനമായ 32 ഫയലുകൾ അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
റിസോർട്ടിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസിൽനിന്നു കടത്തിയത്. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായതെന്നാണു സൂചന. മുനിസിപ്പൽ എൻജിനീയറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായായിരുന്നു പരിശോധന. എന്നാൽ ഫയലുകൾ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
അധികാര ദുർവിനിയോഗം നടത്തി സ്വന്തം റിസോർട്ടിലേയ്ക്കുള്ള റോഡ് ടാർ ചെയ്യുകയും കായൽ കൈയേറുകയും ചെയ്തുവെന്നാണ് മന്ത്രിക്കെതിരായ ആരോപണം. തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമുള്ള വാര്‍ത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.
മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.