/indian-express-malayalam/media/media_files/uploads/2019/05/sudhakaran-g-sudhakaran.1549387609-006.jpg)
മലപ്പുറം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമത്തെ അപലപിച്ച് മന്ത്രി ജി.സുധാകരന്. കോളജില്‍ അക്രമം നടത്തിയത് ക്രിമിനലുകളാണെന്ന് സുധാകരന് പറഞ്ഞു. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവര്‍ എങ്ങനെയാണ് എസ്.എഫ്.ഐ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്വേഷിക്കണം. ഇത്തരം ക്രിമിനലുകള്‍ പൊലീസ് സേനയിലെത്തിയാല് സേനയുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ജി.സുധാകരന് മലപ്പുറത്ത് പറഞ്ഞു.
കയ്യില്‍ കത്തിയും കഠാരയുമായി എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനം നടത്തുക എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങളും യൂണിവേഴ്സിറ്റി കോളജില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയവരാണ്. കുറ്റബോധം പോലും ഇല്ലാത്തതിനാലാണ് പ്രതികളായവര്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിരിക്കുന്നത്. ഇത്തരം ക്രിമിനലുകള്‍ പൊലീസ് സേനയില്‍ എത്താന്‍ പാടില്ല. ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തില്‍ പ്രതിപട്ടികയിലുള്ള എസ്.എഫ്.ഐ നേതാക്കളുടെ പേര് പി.എസ്.സി റാങ്ക് പട്ടികയിലുള്ളത് വാര്‍ത്തയായിരുന്നു. നേതാക്കൾ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരായത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയിലെ ഒന്നാമൻ. കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പട്ടികയിലെ റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.
കണ്ണൂരിലെ കെഎപി 4 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ നിയമനത്തിനായി പി എസ് സി ഒന്നാം തീയതി പുറത്തിറക്കിയ റാങ്ക് ലിസ്റ്റാണ് വിവാദമായത്. രാഷ്ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയത് എന്നും കോപ്പിയടിച്ചാണ് ഉയര്‍ന്ന റാങ്ക് നേടിയത് എന്നുമാണ് ആരോപണം.
കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് അഖിലിനെ കുത്തിയത്. രണ്ടാം പ്രതി നസീമും മറ്റൊരു പ്രതിയായ അമലും പിടിച്ചുനിര്‍ത്തി. ‘കോളജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തിക്കൊല്ലുമെടാ’ എന്ന് ആക്രോശിച്ചായിരുന്നു ശിവരഞ്ജിത്ത് കത്തി കുത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്കി. തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് കുത്തേറ്റ അഖില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.