തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും എല്ലാ നടപടികളും സംശയമുനയിലാണെന്ന് സിപിഎം നേതാവ് എംബി രാജേഷ് ആരോപിച്ചു.
രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുമതി തേടിയ ആളാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം യുഎഇ തിരുവവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ട വിഷയത്തില്‍ പറഞ്ഞു. അറ്റാഷെ രാജ്യവിട്ടതുമായി ബന്ധപ്പെട്ട് അനവധി സംശയങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. കേരള സര്‍ക്കാരാണോ ഉത്തരവാദി, നയതന്ത്ര പരിരക്ഷയുടെ പേരിലാണ് രാജ്യം വിടാന്‍ അനുവദിച്ചത് എന്നാണ് വാദമെങ്കില്‍ കേസ് രാജ്യദ്രോഹമല്ലേ . രാജ്യദ്രോഹക്കേസില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കാതിരുന്നത് എന്തുകൊണ്ട്.
Read Also: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു, മടക്കം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ മൊഴി നല്‍കിയതിനു പിന്നാലെ
ഇന്ത്യയിലെ പാകിസ്ഥാനി എംബസിയില്‍ ചാരവൃത്തി ആരോപിക്കപ്പെട്ടവരെ പുറത്താക്കിയ ഉദാഹരണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ കേസില്‍ എന്തുകൊണ്ട് അതുണ്ടായില്ലെന്നും ചോദിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന് ആരെ രക്ഷിക്കാനുള്ള തിടുക്കമായിരുന്നുവെന്നും രാജേഷ് ചോദിച്ചു.
എംബി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
യു.ഏ.ഇ. അറ്റാഷെ ഇന്ത്യ വിട്ടു! രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യാൻ എൻ.ഐ. അനുമതി തേടിയ ആളാണ് രക്ഷപ്പെട്ടത് !! കേരള സർക്കാരാണോ ഉത്തരവാദി? നയതന്ത്ര പരിരക്ഷയുടെ പേരിലാണ് രാജ്യം വിടാൻ അനുവദിച്ചത് എന്നാണ് വാദമെങ്കിൽ കേസ് രാജ്യദ്രോഹമല്ലേ? രാജ്യദ്രോഹക്കേസിൽ പങ്കാളിത്തം ആരോപിക്കപ്പെടുന്ന നയതന്ത്രപ്രതിനിധിയെ ഇന്ത്യ പുറത്താക്കാതിരുന്നത് എന്തു കൊണ്ട്?
ഇന്ത്യയിലെ പാകിസ്ഥാനി എംബസിയിൽ ചാരവൃത്തി ആരോപിക്കപ്പെട്ടവരെ പുറത്താക്കിയ എത്ര ഉദാഹരണങ്ങൾ വേണം? ഇതിലെന്തേ അതുണ്ടായില്ല? ഏതാനും വർഷം മുമ്പ് കേവലമൊരു ക്രിമിനൽ കേസിൽ യു.എസിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി ദേവയാനി ഖോബ്രഗ ഡെയെ അമേരിക്ക അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതും ഓർക്കുന്നില്ലേ? രാജ്യദ്രോഹക്കേസിൽ നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയുടെ വിചാരണ സാദ്ധ്യമാവില്ലെന്ന് അംഗീകരിക്കാം. എന്നാൽ നിർണായക വിവരങ്ങൾ പോലും അറ്റാഷേയെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി എൻ.ഐ.എ.ക്ക് തേടാൻ അവസരം നൽകാതെ രക്ഷപ്പെടാൻ അനുവദിച്ചതിന് എന്താണ് ന്യായം?
അറ്റാഷെ മറ്റു പ്രതികളുമായി എണ്ണമറ്റ തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നിപ്പോൾ വ്യക്തമായിരിക്കുന്നു. എന്നിട്ടും ഐബിയും റോയും പോലുള്ള കേന്ദ്ര രഹസ്യാന്വോഷണ ഏജൻസികൾക്ക് ഒരു സംശയവും തോന്നിയില്ലേ?അവിശ്വസനീയം!
സാധാരണ ഇന്ത്യയിലെ വിദേശ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ പൗരൻമാരെ നിരന്തരമായും അസ്വാഭാവികമായും ഫോണിൽ ബന്ധപ്പെടുമ്പോൾ ആ കോളുകൾ നിരീക്ഷിക്കപ്പെടാതെ പോയത് എന്തുകൊണ്ട്? ഇന്ത്യൻ ജെയിംസ് ബോണ്ട് എന്ന് അവകാശപ്പെടുന്ന പൊങ്ങച്ചക്കാരൻ്റെ കീഴിലുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് രാജ്യസുരക്ഷയിലുള്ള ശുഷ്കാന്തി ഇത്രയേയുള്ളോ?
അറ്റാഷെയുടെ പങ്ക് ഉൾപ്പെടെ എല്ലാ രഹസ്യങ്ങളും അറിയുന്നതു കൊണ്ടല്ലേ അന്വേഷണം ആരംഭിക്കും മുമ്പുതന്നെ തിരക്കിട്ട് വിദേശകാര്യ സഹമന്ത്രി മുരളീധരൻ ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് തീർപ്പുകൽപ്പിച്ചത്? ഇതിനു വിരുദ്ധമായല്ലേ എൻ.ഐ.എ പിന്നീട് പറഞ്ഞത്? മുരളീധരന് ആരെ രക്ഷിക്കാനുള്ള തിടുക്കമായിരുന്നു?
ഡിപ്ലോമാറ്റിക് ബാഗേജല്ലെങ്കിൽ എന്തിന് യു.എ.ഇ. അംബാസഡറുടെ അനുമതിയോടെ മാത്രം തുറന്നു? അത് തേടാതെ തന്നെ ഉടൻ തുറക്കാമായിരുന്നില്ലേ?14 യാത്രക്കാരിൽ നിന്ന് സ്വർണ്ണം പിടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഉത്തരവിൽ തെറ്റിച്ചു പറഞ്ഞത് പ്രതികൾക്ക് ആയുധമായില്ലേ?
Read Also: യുഎഇയിലേക്കുള്ള മടക്കം: എടുക്കേണ്ട ടെസ്റ്റുകള്‍, കൈയ്യില്‍ കരുതേണ്ട രേഖകള്‍
രാജ്യരക്ഷയുമായി ബന്ധപ്പെട്ട കേസിൽ പോലും അമിത് ഷായുടെ മന്ത്രാലയത്തിൻ്റെ ജാഗ്രത ഇത്രയേ ഉള്ളൂ എന്നാണോ? ബി.ജെ.പി.യുടേയും കേന്ദ്ര സർക്കാരിൻ്റേയും എല്ലാ നടപടികളും സംശയമുനയിലാണ്.