തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ തടസ്സ ഹർജികൾ കോടതി തള്ളി. പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജികളാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. വിടുതൽ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചത്.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, ഉൾപ്പടെയുള്ള ആറ് പ്രതികൾ നൽകിയ ഹർജികളെ എതിർത്ത് അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നൽകിയത്. തടസ്സവാദം ഉന്നയിക്കുകയാണ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ചെയ്തത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രമേശ് ചെന്നിത്തലയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസിൽ കക്ഷിചേരാൻ ചെന്നിത്തലയ്ക്ക് അധികാരം ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. കേസിൽ സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.
തടസ്സ ഹർജികൾ തള്ളിയതോടെ ഈ മാസം 23 മുതൽ വിടുതൽ ഹർജിയിൽ കോടതി വാദം കേൾക്കും. കയ്യാങ്കളി കേസിൽ അപരിചിതരെ കക്ഷി ചേർക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സ്പെഷ്യൽ പ്രോക്‌സിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി.
Also read: ഐഎസ് കേസ്: മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപിച്ചു
2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.