കൊച്ചി: സംസ്ഥാനത്ത് താലൂക്ക് ആശുപത്രികളിൽ മതിയായ സൗകര്യം ഉണ്ടോ എന്ന് ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.
ബത്തേരിയിലെ സ്കൂളിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് ആരോഗ്യമേഖലയിൽ മതിയായ ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം.
Read Also: ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ നല്‍കില്ല, ഹര്‍ജി തള്ളി
താലൂക്ക് ആശുപത്രികളിൽ കുട്ടികൾക്കായി വെന്റിലേറ്റർ, ഐസിയു സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ കൂടിയായ കുളത്തൂർ ജയ് സിംഗ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന്റെ നിലപാട് തേടിയത്.
വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ കുട്ടികളേയും മറ്റ് രോഗികളേയും മെഡിക്കൽ കോളേജുകളിലേക്ക് അയക്കുകയാണെന്നും പല മെഡിക്കൽ കോളേജുകളിലും എത്താൻ രണ്ട് മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ടെന്നും ഇത് രോഗികളുടെ മരണത്തിന് കാരണമാവുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.