കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് കസ്റ്റംസ് കമ്മീഷണർക്ക് നോട്ടീസയച്ചത്. ഈ മാസം 16 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാവണം.
സുമിത് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സിപിഎം നേതാവും ബാംബു കോർപറേഷൻ ചെയർമാനുമായ കെ.ജെ.ജേക്കബ് സമർപ്പിച്ച പരാതിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ നടപടി. പരാതിയിൽ അടുത്ത ചൊവ്വാഴ്‌ച തെളിവെടുക്കും.
പ്രതികൾ മജിസ്‌ട്രേറ്റിനു മുന്നിൽ നൽകുന്ന രഹസ്യ മൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവൂ എന്നാണ് നിയമത്തിലെ വ്യവസ്ഥ. കേസന്വേഷണ ആവശ്യത്തിന് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. ഏതെങ്കിലും വ്യക്തികൾക്കോ, പൊതു ഇടത്തിലോ ഉത്തമ വിശ്വാസത്തോടെ നൽകിയ മൊഴി വെളിപ്പെടുത്താൻ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാത്ത കമ്മീഷണർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്‌തത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് ആരോപണം.
Read Also: ശാഖയിൽപ്പോലും ചെലവാകാത്ത വാദങ്ങളാണ് മുരളീധരൻ ജീ; പരിഹാസവുമായി ഐസക്
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷിയല്ലാത്ത കമ്മീഷണർ സത്യവാങ്മൂലം സമർപ്പിച്ചതും വെളിപ്പെടുത്തിയതും കോടതി നടപടികളിലുള്ള കൈകടത്തലും പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചുതാഴ്‌ത്തുന്നതും ക്രിമിനൽ കോടതിയലക്ഷ്യവുമാണെന്നും കമ്മീഷണർക്കെതിരെ നടപടി വേണമെന്നും ജേക്കബിന്റെ പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി സ്വപ്‌ന സുരേഷിന്റെ ശബ്‌ദസന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. കസ്റ്റഡിയിലുള്ള സ്വപ്‌നയെ കൊണ്ട് രഹസ്യമൊഴി നിർബന്ധിച്ച് നൽകിച്ചതാണെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള മൊഴി കമ്മീഷണർ പുറത്തുവിട്ടത് രാഷ്ട്രീയ മേലാളൻമാർക്ക് വേണ്ടിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.