/indian-express-malayalam/media/media_files/uploads/2022/10/swapna-suresh-1.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ. 'ചതിയുടെ പത്മവ്യൂഹം' എന്ന പേരിലുള്ള ആത്മകഥയിൽ എം.ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ, ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയവർക്കെതിരെയാണ് ആരോപണങ്ങളുള്ളത്.
സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിന് തുടർഭരണം കിട്ടാൻ വേണ്ടി ആയിരുന്നുവെന്ന് ആത്മകഥയിൽ സ്വപ്‍ന വെളിപ്പെടുത്തിയിട്ടുണ്ട്. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നുവെന്നാണ് ആത്മകഥയിൽ സ്വപ്ന പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയും ഗുരുതര ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്. സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചു. ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടെന്നും സ്വപ്ന ആത്മകഥയിൽ പറയുന്നു. ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
ആർക്കെതിരെയും ലൈംഗിക ആരോപണം ഇല്ല. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോട് ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന ആത്മകഥയിൽ പറയുന്നു.
തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന സ്വപ്ന സുരേഷിന്റെ ആത്മകഥ ഒക്ടോബര്‍ 12ന് പുറത്തിറങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us