തിരുവനന്തപുരം: യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാവില്ല. ആരോഗ്യപ്രശ്നമുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിശദീകരണം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്കു മുന്‍പാകെ ഹാജരാകണമെന്നാണ് കല്ലട സുരേഷിനോട് പൊലീസ് നിർദേശിച്ചിരുന്നത്.
അതേസമയം, സുരേഷിനോട് നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. മേയ് 29 ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടത്. കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമീഷൻ ഉത്തരവിട്ടു. ഡിവൈഎസ്‌പി നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്.
Read: ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’; സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന
ഇതിനു പുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകണം. കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതായി പരാതിയിൽ പറയുന്നു. മർദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ പറയുന്നു. നിരവധി സ്ത്രീകൾ ദിവസേനെ ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാൽ പൊലീസിനും ഗതാഗത വകുപ്പിനും നടപടിയെടുക്കാൻ ബാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.