/indian-express-malayalam/media/media_files/uploads/2018/07/abraham-.jpg)
ന്യൂഡൽഹി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തളളി. വൈദികരായ ഫാ.ജെയ്സ് കെ.ജോർജ്, ഫാ.എബ്രഹാം വർഗീസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്.
പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് വൈദികർക്ക് ഇപ്പോൾ മുൻകൂർ ജാമ്യം നൽകാനുളള സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്. വൈദികരോട് അടുത്ത തിങ്കളാഴ്ചയ്ക്കകം പൊലീസ് മുൻപാകെ കീഴടങ്ങാനും സുപ്രീം കോടതി നിർദ്ദേശം നൽകി. കീഴടങ്ങിയശേഷം ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിലെ മറ്റു രണ്ടു പ്രതികളായ ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ വി.മാത്യു എന്നിവർ പൊലീസിൽ കീഴടങ്ങിയശേഷം കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു.
കുമ്പസാരവിവരം മറയാക്കി ഭാര്യയെ വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈദികരായ എബ്രഹാം വര്‍ഗ്ഗീസ്, ജെയ്സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുളളത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി.
2009 ൽ ഫാദർ ജോബ് മാത്യുവിന് മുൻപാകെ യുവതി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീട് ഫാദർ ജോബ് മാത്യു ഈ വിവരം പ്രതികളായ മറ്റു വൈദികരുമായി പങ്കുവച്ചു. അവരും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.