കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോൺ വിവിധ പൊതു ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന് നടി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി നൽകിയ ഷിയാസ് കുഞ്ഞുമുഹദ് കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകേസിൽ നടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച എതിർ സത്യവാങ്ങ്മൂലത്തിലാണ് ഹർജിക്കാരനായ ഷിയാസ് കുഞ്ഞുമുഹമ്മദ് ഇക്കാര്യം പറഞ്ഞത്.
2018 മുതൽ വിവിധ പിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 25 ലക്ഷം രൂപ വാങ്ങിയെന്നും പ്രളയവും മോശം കാലാവസ്ഥയും മൂലം രണ്ട് തവണ പരിപാടി മാറ്റിയെന്നും മുന്നാമത്തെ തവണ പരിപാടിക്കെത്തിയില്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. കേസ് കുടുതൽ വാദത്തിനായി ജസ്റ്റിസ് അശോക് മേനോൻ ഈ മാസം 23 ലേക്ക് മാറ്റി.
നടി വഞ്ചിച്ചെന്നാരോപിച്ച് പരിപാടിയുടെ കോ ഓർഡിനേറ്റർ പെരുമ്പാവൂർ വെങ്ങോല സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചത്.
Read More: സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
നേരത്തെ സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെയുള്ള വിദേശയാത്ര അനുവദിക്കരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബർ രണ്ടാം പ്രതിയും മാനേജർ സുനിൽ രജനി മൂന്നാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read More: സണ്ണി ലിയോൺ ഒന്നാം പ്രതി, ഭർത്താവ് രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് കേസെടുത്തു
കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവമല്ലെന്നായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയെന്നും എന്നാൽ ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു.