കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുകേസിൽ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെയുള്ള വിദേശയാത്ര അനുവദിക്കരുതെന്നായിരുന്നു ഹർജിക്കാരനായ ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ ആവശ്യം.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും നടി അറിയിച്ചു. കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പരിപാടിയുടെ കോ ഓർഡിനേറ്റർ പെരുമ്പാവൂർ വെങ്ങോല സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Read More: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റി
സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബർ രണ്ടാം പ്രതിയും മാനേജർ സുനിൽ രജനി മൂന്നാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവമല്ലെന്നായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയെന്നും എന്നാൽ ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു.